യുഎഇയില്‍ എല്ലാ മൊബൈല്‍ സിമ്മുകളും രണ്ടാമതും രജിസ്റ്റര്‍ ചെയ്യണം

യുഎഇയില്‍ എല്ലാ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും സിമ്മുകള്‍ രണ്ടാമതും രജിസ്റ്റര്‍ ചെയ്യണമെന്ന്‌ അധികൃതര്‍. ‘മൈ നമ്പര്‍, മൈ ഐഡന്റിറ്റി’ എന്ന പദ്ധതിപ്രകാരമാണ്‌ രജിസ്ട്രേഷന്‍. ടെലികമ്യൂണിക്കേഷന്‍സ് ആന്റ് റെഗുലേറ്ററി അതോറിറ്റിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. മൊബൈല്‍ ഫോണ്‍ അനധികൃതമായും ക്രിമിനല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് തടയുന്നതിനായിട്ടാണ്‌ ഇത്. 

മൊബൈല്‍ ഉപഭോക്താക്കള്‍ മൊബൈല്‍ സിം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുന്നതു വഴിയോ, സിം കൈമാറുന്നതു വഴിയോ പലരും സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ഈ രണ്ടാം വട്ട രജിസ്‌ട്രേഷന്‍ പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. ഇത്തരം കേസുകളില്‍ പെട്ട് സിമ്മിന്റെ യഥാര്‍ത്ഥ ഉടമകള്‍ നിയമക്കുരുക്കുകളില്‍ പെടുകയും സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവുകയും ചെയ്യുന്ന കേസുകള്‍ നിരവധിയാണ്. അതിനാല്‍ അതാതു സിമ്മുകള്‍ ഉപയോഗിക്കുന്നത് രജിസ്റ്റര്‍ ചെയ്ത ആളുകള്‍ തന്നെയാണോ എന്നു ഉറപ്പു വരുത്താനാണ് ഈ രണ്ടാംവട്ട രജിസ്‌ട്രേഷന്‍.

എത്തിസലാത്ത്, ഡു ഉപഭോക്താക്കള്‍ അവരുടെ സിമ്മുകള്‍ രണ്ടാമത് രജിസ്റ്റര്‍ ചെയ്യാന്‍ പാസ്‌പോര്‍ട്ട്, എമിറേറ്റ് തിരിച്ചറിയല്‍ കാര്‍ഡ്, റെസിഡന്‍സി വിസ തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. എത്തിസലാത്ത് ഉപഭോക്താക്കള്‍ക്ക് ജൂലൈ 17ന് അതിന്റെ നൂറു ഔട്ട്‌ലെറ്റുകളില്‍ ഏതെങ്കിലും ഒരെണ്ണം സന്ദര്‍ശിച്ച് തങ്ങളുടെ സിമ്മിന്റെ രണ്ടാംവട്ട രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്‌ട്രേഷന്‍ ഒരിക്കല്‍ മാത്രം നടത്തിയാല്‍ മതി. ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് രണ്ടാമത് രജിസ്റ്റര്‍ ചെയ്യാത്ത സിമ്മുകള്‍ യുഎഇയില്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ