മൊബൈല്‍ ടവര്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ട് കോടതിയില്‍


മൊബൈല്‍ ടവറുകളുടെ അതിപ്രസരവും ഫോണുകളുടെ ഉപയോഗവും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
മൊബൈല്‍ ടവറിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ എതിര്‍കക്ഷി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ശാസ്ത്രജ്ഞന്‍ ഡോ. ആര്‍.എസ്. ശര്‍മയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ വിദഗ്ധരടങ്ങുന്ന സമിതിയുടെ പഠന റിപ്പോര്‍ട്ടാണ് കോടതിയുടെ പരിഗണനക്ക് നല്‍കിയത്.
ടവറുകളിലും മൊബൈല്‍ ഫോണുകളിലുംനിന്നുണ്ടാകുന്ന വികിരണങ്ങള്‍ നേരിട്ട് മനുഷ്യനെ ബാധിക്കുന്നതിന് പുറമെ പരിസ്ഥിതിയിലും മാറ്റമുണ്ടാക്കും. ഈ മാറ്റങ്ങളും മനുഷ്യന് ദോഷം ചെയ്യും. ടവറുകളും ഫോണുകളും ഇലക്ട്രോണിക് കാന്തിക തരംഗങ്ങളാണ് പുറന്തള്ളുന്നത്. തല, ത്വക്ക്, കോശം തുടങ്ങിയവയെ എളുപ്പം ബാധിക്കുന്നതാണ് ഈ വികിരണങ്ങള്‍. ആലസ്യം, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, ദഹനക്കുറവ് തുടങ്ങിയവക്കും ഉന്മാദം, വിഷാദം എന്നീ രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുതരം തത്തകളുടെ സമ്പൂര്‍ണ വംശനാശത്തിന് മൊബൈല്‍ ടവറുകള്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 
ബയോടെക്നോളജി ഉപദേശകന്‍ അരവിന്ദ് ദുഗല്‍, ആര്‍.എന്‍. ജിണ്ടാല്‍, ജി.കെ. ശ്രീവാസ്തവ, ടി.കെ. വരദകൃഷ്ണന്‍, ജി.പി. ശ്രീവാസ്തവ, രാംകുമാര്‍ എന്നിവരും അംഗങ്ങളായ സമിതിയുടേതാണ് റിപ്പോര്‍ട്ട്.
മൊബൈല്‍ ടവര്‍ നിര്‍മാണവുമായി ബദ്ധപ്പെട്ട് നൂറുകണക്കിന് ഹരജികളാണ് കോടതികളുടെ പരിഗണനക്ക് എത്തുന്നത്. എന്നാല്‍, മൊബൈല്‍ ടവറുകള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ടില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചത്. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠനത്തില്‍ മൊബൈല്‍ ടവര്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടെത്താനായില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ